2015 മേയ് 18, തിങ്കളാഴ്‌ച

മകള്‍

പിച്ചവെച്ച് നടന്നൊരാ കാല്‍പാട് തേടിവന്നപിതൃത്വമേ
എന്തുഞാന്‍ വിളിക്കേണ്ടു നിന്നെ?
ക്രുദ്ധനായി വേട്ടനായയെപോല്‍
തിരയുന്നു നീയെന്‍ കാല്‍പാടുകളെ
കൊല്ലരുതെന്ന് കൈ കൂപ്പി ഞാന്‍ അച്ഛനോട്-
ശൃംഗാര ഭാഷയോടെന്നോടടുക്കവേ.
താരാട്ട് പാടി ഉറക്കിയോരാ കൈകള്‍
കരിനിഴലായ് പതിക്കുന്നു എന്‍കുഞ്ഞിളംമേനിയില്‍.
അമ്മിഞ്ഞ പാല്‍മണം മാറിടാത്തെന്‍ ചുണ്ടിനെ
ചോര മണക്കും ഹിംസ്രജന്തു നീ നുണഞ്ഞെടുത്തില്ലേ?
മരണമെന്നെ കാര്‍ന്നു തിന്നിടുമ്പോഴും കൈവിടാതെ
ചേര്‍ത്തു പിടിച്ചു ഞാനാ കളിപ്പാവയെ.
സ്നേഹംനടിച്ചു നീ വന്നപ്പോള്‍ പിതൃ-
സ്നേഹവാത്സല്യമെന്നു കരുതിഞാന്‍
നിന്‍ക്രൂരമാം പല്ലുകള്‍ ആഴ്ന്നിറങ്ങുമ്പൊഴും
അച്ഛാ.. എന്നുറക്കെ വിളിച്ചു കരഞ്ഞില്ലേ ഞാന്‍?
നിന്‍ ബലിഷ്ഠമാം കരങ്ങളില്‍ പിടയുമ്പോഴും
രക്ഷിക്കുമെന്നോര്‍ത്തു മുറുകെപ്പിടിച്ചു ഞാന്‍ നിന്നെ.
ആര്‍ത്തിയോടെയെന്‍ മാംസം ഭുജിക്കുമ്പോള്‍
വാത്സല്യം എന്തെന്ന് നീ മറന്നോ.
കണ്ടില്ല നീ എന്‍കണ്ണിലെ ചുടുനീര്‍....
അറിഞ്ഞില്ല നീ എന്‍ മനസിന്‍റെ വേദന....
എവിടെ ഞാന്‍ ഒളിക്കേണ്ടു ?
ഇന്നെനിക്കൊളിയ്ക്കാനൊരിടവുമില്ല ഭൂമിയില്‍
തിരികെ പോകുവാനാകുമോ എനിക്കിനി
അമ്മതന്‍ ഉദരത്തിലേക്ക്.........?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ