2015 മേയ് 23, ശനിയാഴ്‌ച

തെമ്മാടിക്കുഴി

പറഞ്ഞു തീരാത്ത കഥകള്‍ ബാക്കിവെച്ചു
കീഴ്പ്പെടുകയാണ് ഞാന്‍.
നിറഞ്ഞ കണ്ണുകളോടെയല്ല , ചെറു പുഞ്ചിരിയോടെ.
ഓര്‍മ്മകളെ മാറാല മറയ്ക്കുമ്പോള്‍ നിശബ്ദത
ഒരു തണലാണ്‌ .
നിഴലുകള്‍ പോലും അകന്നുപോകുമ്പോള്‍
തിരശ്ശീല വീഴുകയാണെന്‍റെ ചലനങ്ങള്‍ക്ക് .
കാരണം ഒരു യാന്ത്രികത ഞാന്‍ വെറുക്കുന്നു
തെമ്മാടിക്കുഴികള്‍ തേടി അലയേണ്ടവനാവാമെങ്കിലും
ശവംനാറി പൂക്കളുടെ സ്വപ്നങ്ങള്‍ എനിക്കും കൂട്ടാകും.
അവര്‍ക്കൊപ്പം ഞാനെന്‍റെ ഓര്‍മ്മകള്‍ അയവിറക്കും
എന്‍റെ മണ്‍കൂനയ്ക്ക് മുകളില്‍ ആര്‍ത്തിയോടെ വളരുന്ന
കാട്ടുചെടികളോട് ഞാന്‍ സല്ലപിക്കും
തെമ്മാടിക്കുഴികളുടെ ഉടമകള്‍ അവരാണല്ലോ!
എന്‍റെ ശേഷിപ്പുകള്‍ വലിച്ചെടുത്തു അവ പൂവിടുമ്പോള്‍
അതിലൂടെ ഞാന്‍ നിങ്ങളെ കാണും.
നിറഞ്ഞു പുകയുന്ന കുന്തിരിക്കവും പള്ളിമണികളും
എന്നെ ആലോരസപ്പെടുത്തുന്നു.
എന്‍റെ ഉറക്കത്തിനു അവര്‍ വിലക്ക് കല്‍പ്പിക്കുന്നു.
അന്ത്യകൂദാശകൊണ്ട് മരിച്ചവരുടെ കുരിശുകള്‍
എന്നെ നോക്കി വീമ്പിളക്കുന്നു
അവര്‍ക്ക് സ്ഥാനംതെറ്റാതെ ഞങ്ങളുണ്ടെന്നു
അന്നറിയാതെ തെന്നിവീണ മെഴുകുതിരിയാണ്
ആദ്യം എനിക്കായ് ഉരുകിയത്
തെമ്മാടിക്കുഴികളാണ് മരിച്ചവര്‍ക്ക് നല്ലത്
അവര്‍ക്ക് ഓര്‍മ്മപെടുന്നവരുടെ കുത്തിനോവിക്കല്‍
സഹിക്കേണ്ടതില്ല!
ചൂണ്ടികാണിക്കാന്‍ അടയാളങ്ങള്‍ ഇല്ലാതെ
അവന്‍ ഭൂമിക്കു സ്വന്തം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ