2015 ജൂൺ 14, ഞായറാഴ്‌ച

ഭ്രാന്ത്

ചങ്ങലയാല്‍ മുറിവേറ്റ കാല്
വാക്കാല്‍ മുറിവേറ്റ മനസ്
നഖങ്ങള്‍ വളര്‍ന്നു മുടി നീണ്ടു പടര്‍ന്നു
പുലഭ്യം പറഞ്ഞു ആ വട്ടത്തില്‍ കറങ്ങുമ്പോള്‍
ദൂരെനിന്നും വലിച്ചെറിഞ്ഞ ആ പൊതിച്ചോറില്‍
വെറുപ്പിന്‍റെ വിള്ളല്‍.
അതിലൂടെ താഴേക്കു വീണതിനെ മണ്ണോടെ കൈളില്‍ വാരി
ദൂരേയ്ക്ക് വലിച്ചെറിയുമ്പോള്‍ വിശപ്പുമരവിച്ച
ആമാശയത്തിലെ തീച്ചൂള പൊട്ടി വൃണമായി
എന്നെ ഭ്രാന്തനാക്കിയത് ഈ ചങ്ങലയായിരുന്നു.
പക്ഷേ വെറുക്കില്ലൊരിക്കലും
എന്നോട് ഇതിനേക്കാള്‍ ഇഴുകിച്ചേര്‍ന്നത്‌
മറ്റൊന്നുമില്ല.
ഒരു കാലിന്‍റെ ബന്ധനമാണ് മറ്റേതിന്‍
സ്വാതന്ത്ര്യം എനിക്ക് കാട്ടിത്തന്നത്.
കാണാത്ത പുറംലോക കാഴ്ചകളാണ്
എനിക്ക് ചിന്തിക്കാന്‍ സാധ്യതകള്‍ ഏറെ തന്നത്
ഓര്‍മ്മയുടെ സ്ഥിരതയില്ലായ്മയാണ്
എന്‍റെ വേദനകള്‍ ഇല്ലാതാവാന്‍ കാരണം.
ഓരോ ഉദയാസ്തമനങ്ങളാണ് ദിവസങ്ങളുടെ
വേര്‍തിരിവായി എനിയ്ക്കാകെയുള്ളത്.
പച്ചമണ്ണിനോട് ഞാന്‍ താതാദ്മ്യപ്പെട്ടിരിക്കുന്നു
കാരണം അതിന്‍റെ കുളിര്‍മ്മ
എന്‍റെ സിരകളിലേയ്ക്ക് അരിച്ചിറങ്ങിയിരുന്നു.
വിളിപ്പേരുകള്‍ എനിക്ക് ഭ്രാന്തു തന്നില്ല.
ചിലപ്പോഴൊക്കെ കലങ്ങിമറിയുന്ന ചിന്തകളില്‍
കര്‍ണ്ണപുടങ്ങള്‍ പൊട്ടുമാറു
ഞാന്‍ ഉറക്കെ നിലവിളിച്ചിരുന്നു.
നാക്കു നീട്ടിയ കണ്ണുകള്‍ ചുവന്ന
ഒരുഗ്രജീവി എന്‍റെ ചെവിയില്‍
വായ ചേര്‍ത്തു അലറുമ്പോള്‍
ചുറ്റുമുള്ളവര്‍ എന്നെ നോക്കി ആക്രോശിച്ചു
ഇവന്‍ ഭ്രാന്തനെന്നു.
ഇരുട്ടായിരുന്നു ഏറെ സമയവും
എന്‍റെ ചിന്തകളെ കീഴടക്കിയത് .
ഭയന്ന് വിറച്ചു എന്‍റെ തൂണിനോട് ചേര്‍ന്ന് കിടക്കുമ്പോള്‍
മെല്ലെ വന്നുപതിച്ച സാന്ത്വനസ്പര്‍ശം ഞാന്‍ തിരിച്ചറിഞ്ഞു
മുഖത്തു പതിച്ച കണ്ണീരിന്‍റെ ചൂട് എന്നെ വേവിച്ചു
എത്ര അബോധത്തിലും ഞാന്‍ ശാന്തനാകുന്നത്
ആ കൈത്താങ്ങിലാണ് .
എന്‍റെ ഭ്രാന്തിനു...............

2015 ജൂൺ 3, ബുധനാഴ്‌ച

കിനാവ്
********
ആരും ഉണരാതെ പോയെങ്കില്‍
നിറഞ്ഞുപുഷ്പിച്ചു ത്രസിച്ചു നിന്നേനെ ഭൂമി
നീ ഉണരുമെന്നുള്ള പ്രതീക്ഷയില്‍ ഉദിക്കില്ല സൂര്യന്‍
നിന്‍ ആധിപത്യത്തിന്‍റെ ഇഷ്ട്ടികത്തൂണുകളില്‍
വള്ളിപ്പടര്‍പ്പുകള്‍ ആര്‍ത്തുകയറിയേനേ.
നീ മുറിച്ചെറിഞ്ഞ ശിഖരങ്ങള്‍
അവിടെ വേരൂന്നി പുതുവസന്തം തീര്‍ത്തേനേ.
ചിറകടിച്ചുയരുമ്പോള്‍ പ്രതീക്ഷയുറപ്പിച്ചു
കൂടണയാമെന്നു പക്ഷികള്‍ നിനച്ചേനേ.
വെള്ളിമേഘങ്ങള്‍ അകാല മൗനംവെടിഞ്ഞു
ചിന്നിത്തെറിച്ചു മണ്ണിനെ കുളിര്‍പ്പിച്ചു -
പൊട്ടിയൊഴുകുന്ന നീര്‍ച്ചോലയായെനേ.
വെട്ടിത്തിളങ്ങും വെള്ളി ചെതുമ്പലുകള്‍
പുളച്ചു മദിച്ചു കളിയാടുമ്പോള്‍ ഉന്നംവയ്ക്കും
ചുണ്ടുകള്‍ക്ക് പിഴയ്ക്കാതിരിരുന്നെനേ.
ചവിട്ടി മെതിച്ച കാല്‍പ്പാടുകളില്‍ നിന്‍
വേരിറക്കി അന്നം തിരയുമ്പോള്‍
ഉറക്കം വിട്ടുണരുമോ അവരെന്നു ഞാന്‍ പേടിച്ചു
കാലം ഒരുപാടൊളിപ്പിച്ചത് നിന്‍റെ വിലാപങ്ങള്‍
അവര്‍ഉണര്‍ന്നിരുന്നാസ്വദിച്ചത് നിന്‍റെ ഞരക്കങ്ങള്‍.
നിന്നെ പിളര്‍ക്കുവാന്‍ ഇരുതല മൂര്‍ച്ച കൂട്ടുന്നവര്‍ .
വരണ്ട സ്വപ്നങ്ങളെ തിരുമ്മിയകറ്റി
ശേഷിച്ച പച്ചപ്പിനെ ചുരത്തുമ്പോള്‍
ഊറ്റിക്കുടിച്ചവര്‍ തിമിര്‍ത്താടി .
നോവാതെ ആഴ്ത്തുവാന്‍പാല്‍പ്പല്ലല്ലത് , ദംഷ്ട്രകള്‍.
നിന്‍റെ വേദന കണ്ടവര്‍ ആര്‍ത്തു രസിച്ചു
ഇനി പറയാന്‍ നേരമില്ലവര്‍ ഉണരുമിപ്പോള്‍
കണ്ടതൊക്കെയും പാഴ്ക്കിനാക്കള്‍
വെറും പേക്കിനാക്കള്‍!!!