2015 മേയ് 16, ശനിയാഴ്‌ച

കാഴ്ചക്കാരന്‍

ആ നിലവിളി ഞാന്‍ കേട്ടത്
കാലപ്പഴക്കത്താല്‍ അടര്‍ന്നു വീഴാറായ
ഒരു കല്‍ക്കെട്ടിനപ്പുറത്തുനിന്നായിരുന്നു
അതിനാല്‍ ഞാനത് ചെവിക്കൊണ്ടില്ല.
പക്ഷെ എന്റെ കൈകള്‍ കല്‍മറയ്ക്കപ്പുറം
നീട്ടി അവസാനശ്വാസവും നിലയ്ക്കുന്ന
ഒന്നിന്‍റെ ചിത്രം പകര്‍ത്തി.
പിന്തിരിയുമ്പോള്‍ മറയും ഭേദിച്ച്
ഒഴുകിയെത്തിയ ചോരയില്‍
എന്റെ കാലുകള്‍ കുതിര്‍ന്നിരുന്നു.
അതുമെല്ലെ എന്നിലേയ്ക്ക് പടര്‍ന്നു കയറി
എന്റെ കൈകളിലൂടെ മിഴിവുള്ള
ഒരു ചിത്രമായ്‌ ഞാനത് പകര്‍ത്തിയത്
വഴിയാത്രക്കാര്‍ക്ക് മുന്നില്‍ .
ചിലര്‍ കണ്ണോടിച്ചു കടന്നുപോയി .
മറ്റുചിലര്‍ അതിനടിയില്‍ പലതും കോറിയിട്ടു .
ചിത്രത്തിന് മിഴിവുപോരെന്ന്
ചോരയ്ക്ക് നിറം പോരെന്നുംകുറേപേര്‍
വികാരാധിക്യത്താല്‍ പുലഭ്യം പറഞ്ഞു ഒരുകൂട്ടര്‍
മറ്റൊരുത്തന്‍ അതിനെ ഒരു കവിതയാക്കി.
ചിലര്‍ ആ ചിത്രം അടര്‍ത്തി പങ്കിട്ടെടുത്തു
പലവഴി പിരിഞ്ഞു.
ഇനിയവര്‍ ആ ചിത്രം പകര്‍ന്നു നല്കും
എന്‍റെ നിസ്സംഗത കാണാത്തവര്‍ക്കായി.
ഒടുവില്‍ ഞാനും കല്‍ക്കെട്ടുകള്‍ക്കപ്പുറം
ചിത്രമാകപ്പെട്ടവനും മാത്രം.
തച്ചുടയ്ക്കാന്‍ പറ്റാത്ത സാങ്കല്‍പ്പിക മതില്‍കെട്ടുകള്‍
സൃഷ്ടിച്ചത് ഞാനായിരുന്നു
മരണം പകര്‍ത്തിയത് എന്റെ കൈകളും
ചോരമണക്കുന്ന കൈകള്‍ വേര്‍പെട്ടിരുന്നെങ്കില്‍
എന്ന് ഞാന്‍ ആശിച്ചു.
ജീവിതം നഷ്ട്ടപ്പെട്ടവനെ ഉപേക്ഷിച്ചു
നഷ്ടപ്പെടുത്തിയവന്‍ എന്നെനോക്കി പല്ലിളിച്ചു -
നാളെ ഞാന്‍ ഈ മതില്‍കെട്ടിനപ്പുറം ചെല്ലുന്ന
നിമിഷമോര്‍ത്ത്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ