2015 മേയ് 22, വെള്ളിയാഴ്‌ച

നേര്‍രേഖ

കാലമൊളിപ്പിച്ചതൊക്കെയും കളവാണെന്ന് പറഞ്ഞു ഞാന്‍
കരളിലൊളിപ്പിച്ചതോ കറ തീര്‍ന്ന കാമനകള്‍.
നിഴലു മറയ്ക്കാത്ത നിറമുള്ള സ്വപ്നത്തെ
കരകാണാകടലിലെറിഞ്ഞു.
എഴുതി പിടിപ്പിച്ച വരികളിലെല്ലാം ഏറെയും
നൊമ്പരംനിറച്ചു ഞാന്‍
കനല്‍ വീണ വഴികളില്‍ വിണ്ടുകീറിയ കിനാക്കളും പേറി
സ്വപ്ങ്ങളുടെ നനവും പ്രതീക്ഷിച്ചു താണ്ടിയത് കാതങ്ങള്‍.
ഒരിക്കല്‍കുറിച്ചിട്ടതിനെ പുറംകയ്യാല്‍ മായ്ച്ച്-
എഴുതിയവാക്കുകളില്‍ നിറഞ്ഞതും നൊമ്പരങ്ങള്‍ തന്നെ.
ചില ഓര്‍മ്മകള്‍ എന്നെവിട്ടു പോകില്ല അത് ഓര്‍ക്കുക എന്നത്
ഒരുനോവുള്ള സുഖമാണെങ്കിലും
ചിലതിനെ ഓര്‍ക്കാതിരിക്കാന്‍ ഞാന്‍ ഏറെ ശ്രമിക്കും.
കിഴക്കുണരുന്ന വെളിച്ചത്തിനൊപ്പം എന്നില്‍
പറ്റിപ്പിടിച്ചതെല്ലാമുപേക്ഷിച്ചു യാത്ര തുടരുകയാണ് ഞാന്‍.
വിശ്രമിച്ചാല്‍ കൊത്തിവലിക്കുന്നത്
അപരിചിതത്വത്തിന്റെകൂര്‍ത്തകണ്ണുകള്‍.
അതില്‍നിന്നു രക്ഷ ഇരുട്ടാണ്‌.
നേടിയതൊക്കെയും നഷ്ടമാണന്നതോര്‍ക്കുമ്പോള്‍
യാത്രകള്‍ അനിവാര്യമാണ്.
നിങ്ങള്‍ നിനയ്ക്കുന്നതൊന്നുമില്ല എന്നോര്‍മ്മിപ്പിക്കുന്നു ഈ തുണിക്കെട്ടില്‍.
പഴകിയസ്വപ്നത്തിന്‍റെ ജീര്‍ണ്ണിച്ച കടലാസുതുണ്ടുകള്‍ ഏറെയുണ്ട് .
അതിലെന്‍റെ നഷ്ടപ്രണയവും കുറിച്ചിരിക്കാം.
കാലം കവര്‍ന്ന ജീവിതത്തിന്‍ ഓര്‍മ്മപെടുത്തലുകള്‍ അതിലുമുണ്ട് .
പിന്നെയെന്‍ വിയര്‍പ്പുകണങ്ങള്‍ ഒപ്പിയ
നൂലുകള്‍ ഇഴചേര്‍ന്നു നില്‍ക്കാത്ത
സ്വപ്നങ്ങള്‍ അടക്കിയ ഒരു ചെപ്പുണ്ട് .
അതിലൊരു കുഞ്ഞു കാല്‍ത്തളയുണ്ട്
എന്റെ മാറില്‍ ഉറങ്ങിയ ചൂടുണ്ട് .
പിച്ചനടന്നു പഠിച്ചോരെന്‍ ചൂണ്ടുവിരലിന്റെ
നേര്‍രേഖ നോക്കിയകണ്ണുകളിന്നെന്നെ നോക്കാതെ
കൊട്ടിയടയ്ക്കുമ്പോള്‍നോവുന്നു കരള്‍.
പറയാന്‍ ആശിച്ചതല്ല ഒന്നുമിവരോട്
അറിയാതെ ഭാണ്ഡമഴിക്കുമ്പോള്‍
തിരയുന്നതാരും എന്നിലെ കഥകള്‍ മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ